Thursday, June 13, 2013

വിദ്യാലയം



അമ്മതന്‍ കൈകളില്‍ തൂങ്ങിയാടി
നാണംകുണുങ്ങി ചിരിച്ചുകാട്ടി
ക്ഷേത്രാങ്കണത്തില്‍ ഞാനാദ്യമെത്തി
സരസ്വതീക്ഷേത്രമാണെന്നുചൊല്ലി

എങ്ങും അലങ്കാരവര്‍ണ്ണങ്ങളും
ഉത്സവപ്പൂരത്തിനൊപ്പമെത്തി
കൂട്ടിനായ് കൂട്ടുകാര്‍ ഏറെയുണ്ട്
ഏല്ലാം സമപ്രായമെന്നുതോന്നി

പുത്തനാം കുടകള്‍ക്കു വര്‍ണ്ണമേറെ
വേഷഭൂഷാദികള്‍ ഒന്നുപോലെ
ബാഗിലായ് പുസ്തകം ഏറെയുണ്ട്
പെന്‍സിലും റബ്ബറും കയ്യിലുണ്ട്

വികൃതികള്‍ക്കൊട്ടുമേ ക്ഷാമമില്ല
ഓടിക്കളിക്കുന്നു തകൃതിയായി
ടീച്ചറും കൂടെ കളിക്കുന്നതാണോ-
വടിയെന്തിനാണെന്നറിഞ്ഞുകൂട

കാഴ്ചകള്‍ പലതും നോക്കിനില്‍ക്കെ
എന്നെയും ക്ലാസ്സിലേക്കാക്കിവേഗം
എന്തിനായ് കുട്ടികള്‍ കരയുന്നതിങ്ങനെ
കൂടെക്കളിക്കുവാന്‍ ആരുമില്ലേ

ചുറ്റും തിരിഞ്ഞുടന്‍ നോക്കിയപ്പോള്‍
അമ്മയും എവിടെയോ, കണ്ടതില്ല
എന്തിനെന്നറിയില്ല സങ്കടം വന്നുടന്‍
ഞാനും പതുക്കെ കരച്ചിലായി.....

വിഷ്ണു മോഹന്‍
കാലടി